ആത്മനിവേദനം-1




രണ്ടായിരം കോടി കൊല്ലം കഴിഞ്ഞിട്ടാണ്‌ ലോകാവസാനമുണ്ടാകുന്നതെങ്കിൽക്കൂടി എന്റെ ഇപ്പോഴത്തെ ഏതു യത്നവും നിഷ്ഫലമാകാൻ മറ്റെന്തു കാരണം വേണം? സർവ്വനാശമൊഴിവാക്കാൻ മതിയാകാത്തതാണ്‌ എന്റെ യത്നങ്ങളെങ്കിൽ അവയ്ക്കു പിന്നെ എന്തർത്ഥമാണുള്ളത്‌?

*

ഒന്നിനുള്ളിലൊന്നായി പണിത മുറികൾക്കുള്ളിലൂടെ വാതിലുകൾ ഒന്നൊന്നായി തുറന്ന് നിങ്ങൾ കടന്നുപോകുന്നു. മുന്നിൽ തുറക്കുന്ന വാതിലുകൾക്ക്‌ അവസാനമില്ല; പിന്നിൽ വാതിലുകൾ നിരന്തരമായി അടയുകയുമാണ്‌.

*


ഒന്നു മയങ്ങാൻ കിടന്നയാൾ നിത്യനിദ്രയിലേക്കാണ്ടുപോകുന്നു!

*

ഉത്സവത്തിന്റെ തിരക്കിനിടയിൽ ഊട്ടുപുരയിൽക്കിടന്ന് ഒരാൾ ജീവൻ വെടിയുന്നു. ആരും അതറിയുന്നില്ല; അത്ഭുതമോ ദുരന്തമോ ആയി യാതൊന്നും സംഭവിക്കുന്നില്ല. ജീവിതത്തിന്‌ അതു യാതൊരർത്ഥവും നൽകുന്നില്ല; അതേസമയം അതിനെ അർത്ഥശൂന്യമാക്കുന്നുമില്ല. ദീർഘശ്വാസമെടുത്തപ്പോൾ ശ്വാസമേ നിലച്ചുപോവുകയായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട്‌ ഉറക്കം വരാത്ത ഒരാൾ അടുത്തിരുപ്പുണ്ടായിരുന്നു എന്നതാണ്‌ പ്രധാനം.

*

തുടങ്ങാനാവുന്നില്ല എന്നായിരുന്നു നിങ്ങളുടെ പരാതി. വിഷു,വർഷാരംഭം,വിദ്യാരംഭം...ഓരോ വിശേഷദിവസവും നിങ്ങൾക്ക്‌ ജീവിതം തുടങ്ങാനുള്ള അവസരങ്ങളായിരുന്നു. പക്ഷേ നിങ്ങൾ തുടങ്ങിയില്ല. ഇപ്പോൾ നിങ്ങൾ അവസാനങ്ങൾ നോക്കിയിരിക്കുന്നു. സ്വന്തം അവസാനം മനസ്സിൽ കാണാൻ കഴിയാത്തത്ര ഭീതനാണു നിങ്ങൾ; അതിനാൽ നിങ്ങൾ മറ്റുള്ളവരുടെ അവസാനങ്ങൾ നോക്കിയിരിക്കുന്നു!
Read more

കടൽക്കിനാവ്‌




തീരത്തു നിന്നു ഞാൻ കടലു കണ്ടു-
ഓളം തുളുമ്പുന്ന നീലരാശി;
സ്വപ്നത്തിലിന്നു ഞാൻ കടലു കണ്ടു-
ഞാൻ മുങ്ങിത്താഴുന്ന കൈക്കുടന്ന.
Read more

ഈസോപ്പിന്റെ നായ

image8

പടി തുറക്കുമ്പോളോടിവന്നു
കാലിൽ നക്കുന്ന ജന്തു-
അവന്റെ കണ്ണിനു കാടിന്റെ
മൂർച്ചയില്ല,
അവന്റെ കാതിനു
കാടിന്റെ തേർച്ചയില്ല,
അവന്റെ കുരലിനു
കാടിന്റെ മുരൾച്ചയില്ല,
അവന്റെ കാലിനു
കാടിന്റെ വേഗവുമില്ല.
മുട്ടുകാലിൽ വീണും
മുക്കിയും മൂളിയും
കാലു നക്കിയും
അവൻ നിങ്ങളുടെ
വരവാഘോഷിക്കുമ്പോൾ
ഒരു നിമിഷം നിങ്ങൾ
കൊതിച്ചുപോകുന്നു
കാട്ടിലേക്കു തിരിച്ചുനടക്കുന്ന
ഒരു മൃഗത്തെ കാണാൻ.
*

 

വീട്ടുനായയുടെ ക്ഷണമനുസരിച്ച്‌ നാട്ടിലെത്തിയ
ചെന്നായ ചങ്ങാതിയുടെ കഴുത്തിലെ തുടലിന്റെ
പാടു കണ്ട്‌ വിശന്നുചത്താലും സ്വാതന്ത്ര്യം
മതിയെന്നുവച്ച്‌ കാട്ടിലേക്കു മടങ്ങുന്ന കഥ
ഈസോപ്പ്‌ പറഞ്ഞിട്ടുണ്ട്‌.

Read more

കടൽവെളിച്ചം

നിരന്തരം കടലെടുക്കുന്ന
തുരുത്താണെന്റെ ജീവിതം,
അകലെ,യൊരു പാമരത്തിലെ
ക്ഷീണദീപമാണെന്റെ മോചനം.
Read more

സ്വപ്നജീവിതം

സ്വപ്നതുല്യമീ ജീവിതെമെന്നോർത്തു
ജീവിക്കാതെ കാലം കഴിച്ച പിമ്പു
മരണം വന്നു പുൽകവേ,
അതിൻ കരലാളനത്തിനിത്ര തണുപ്പോ?
Read more

സ്വപ്നത്തിന്റെ സത്രത്തിൽ

സ്വപ്നത്തിന്റെ സത്രത്തിൽ ഒരാൾ പോയി മുറിയെടുത്തു. ഒരുനാൾ മുറി പൂട്ടി സായാഹ്നസവാരിക്കു പോയി മടങ്ങുമ്പോൾ അയാൾക്കു ചാവി നഷ്ടപ്പെട്ടു. ഇന്ന് സ്വന്തം സ്വപ്നത്തിലേക്കു കയറാനാവാതെ ഇടനാഴിയിൽ പകച്ചുനിൽക്കുകയാണയാൾ!
Read more

ഒറ്റയ്ക്കൊരെഴുത്തുകാരൻ




പറയാൻ ഒരു കാര്യം മാത്രമുണ്ടായിരുന്ന ഒരെഴുത്തുകാരനുണ്ടായിരുന്നു. പറഞ്ഞതിനു മേൽ പറഞ്ഞ്‌ അതിനു സ്ഫുടം വരുത്തുക എന്നതേ അയാൾക്കു ചെയ്യാനുള്ളു. ഒറ്റ ദൈവം മാത്രമുള്ള ഒരു പ്രപഞ്ചം; ഓരോ രചനയും അവന്റെ സഹസ്രനാമങ്ങളിലൊന്നും.
Read more

പ്രണയഗീതം

ഒരിക്കലെൻ ചങ്ങാതി
പ്രണയത്തെ കാണാൻ പോയി;
അവനൊപ്പം ഞാനും പോയി
പ്രണയത്തെയൊന്നു കാണാൻ.
നഗരത്തിൽ, വണ്ടിപ്പേട്ടയിൽ
തിക്കിലും തിരക്കിലും
അഴുക്കു പിടിച്ചൊരു തൂണിന്മേൽ
പ്രണയം പടർന്നുകേറുന്നതു കണ്ട്‌
മറ്റൊരു തൂണായി ഞാൻ നിന്നു.
പ്രണയം വഴുക്കുന്നു
പ്രണയം വിയർക്കുന്നു
പ്രണയം കൈവിട്ടു പായുന്നു-
ഒരു നോക്കു കൊണ്ടെനിക്കു
പ്രണയത്തെ മടുത്തു.
പ്രണയത്തിൻ കാലമിതല്ല,
പ്രണയത്തിൻ നാടിതല്ല,
പ്രണയിക്കേണ്ടവരിവരല്ല,
പ്രണയത്തിൻ ഭാഷയുമിതല്ല.
Read more

പ്രണയഗീതം

ഒരിക്കൽ ഞാൻ പ്രണയത്തെ
നേരിട്ടു കണ്ടു:
മുല്ലമൊട്ടുകൾ പോലെ
ഒരു നിര പല്ലുകളായി.
പിന്നെയുമൊരിക്കൽ ഞാൻ
പ്രണയത്തെ കണ്ടു:
ഒരു ദുഃസ്വപ്നത്തിന്റെ
വിളർത്ത തേറ്റകളായി.
Read more

അതിമോഹം

കരുണയറ്റൊരു സൂര്യനു ചുവട്ടിൽ
വിയർത്തും മുഷിഞ്ഞും പൊടിപറ്റിയും
നഗരത്തിലൂടെ നടക്കുമ്പോൾ,
തിക്കും തിരക്കും
വാഹനങ്ങളുടെ ധാർഷ്ട്യവും
ഒച്ചയും വേഗവും കണ്ടു
മിരണ്ടുമാറുമ്പോൾ
ഒരതിമോഹമെന്നിൽ
നാമ്പെടുക്കുന്നു വീണ്ടും:
കഴുകിത്തുടച്ചൊരു കവിടിപ്പാത്രം പോലെ
മാനം തണുത്തുതിളങ്ങുന്നൊരു പ്രഭാതത്തിൽ,
പൊന്നിൻ ചെതുമ്പലുകൾ പോലെ
ഇളംവെയിലടർന്നുവീഴുന്നൊരു പുലർകാലത്ത്‌
നടന്നുപഴകിയൊരു വഴിയിലൂടെ
പണ്ടേ കണ്ട മരങ്ങൾ കണ്ടും
ഓർമ്മയുള്ള വീടുകൾ നോക്കിയും
കിളിപ്പേച്ചു കേട്ടും
കാലുകൾ നീട്ടിവച്ച്‌
കൈകൾ വീശി
ചിരിച്ച മുഖവുമായി
ഒറ്റയ്ക്കൊന്നു നടക്കാൻ.
Read more

ആത്മകഥ

കൈയെടുത്തതു മുഖം പൊത്താനായിരുന്നു,
മറ്റൊരു കരം ഗ്രഹിക്കാനായിരുന്നില്ല;
കാലിളക്കിയതു പിന്തിരിഞ്ഞോടാനായിരുന്നു,
മുന്നിട്ടിറങ്ങാനായിരുന്നില്ല;
പൊരുതാതെ കീഴടങ്ങലായിരുന്നു ജീവിതം.
Read more

കൈയും കൈയും

ഒരുപാടുകൈകൾക്കരുമയായിരുന്ന
ഒരു കുട്ടിയുണ്ടായിരുന്നു;
ഒരുപാടുകൈകൾ പുണരാൻ കൊതിച്ച
ഒരു പുരുഷനുണ്ടായിരുന്നു;
ഒരുപാടുകൈകൾ കൈകൊടു-
ത്താദരിച്ച ഒരു മാന്യദേഹവുമുണ്ടായിരുന്നു.
ഒടുവിലയാൾ താഴെ വീഴുമ്പോൾ
രണ്ടു കൈകൾ മതിയായിരുന്നു
അയാളെയൊന്നു താങ്ങാൻ.
അതിനൊരുമ്പെടാതെ
അയാളെ കൈവിട്ട
ഒരുപാടുകൈകളുണ്ടായിരുന്നു.
Read more

വേനൽമഴ

എത്രദീർഘമീ വേനലെ-
ന്നാധിപ്പെടുംവേളയിലൊരുനാൾ
ആകാശമിരുട്ടടയ്ക്കുന്നു
മിന്നൽ പാളിമറയുന്നു
വിദൂരമായ മുരൾച്ചകൾ
കാറ്റിന്റെ വരവറിയിക്കുന്നു.
വരവായീ മഴയെന്നാർത്തു
വാതിൽ തകർത്തിറങ്ങവേ
മഴ പാഞ്ഞുപോയല്ലോ,
കാറ്റിൻപുറമേറി
മഴ പോയ്മറഞ്ഞല്ലോ.
കാത്തിരുന്നതു വെറുതേയെ-
ന്നാകാശത്തിനു ചിരി.
ആത്മഹത്യ ചെയ്താലെന്ത,വനു മേൽ
വെയിലിന്റെ കരുണാവിലാസം!
Read more

അടുത്ത മുറിയിലെ ലോകം


അന്നത്തെ ദിവസം പതിവുപോലെ അടുത്ത മുറിയുടെ വാതിൽ തുറന്നപ്പോൾ അതു മറ്റൊരു ലോകമായി അയാൾക്കു തോന്നി. ചുവരുകളുടെ തോതും നിറവും മറ്റൊന്നായിരുന്നു. മച്ച്‌ ഉയർന്നതോ താഴ്‌ന്നതോ എന്നു വ്യക്തമായിരുന്നില്ല. ജനാലയ്ക്കു പുറത്തെ കാഴ്ചയും വേറെയായിരുന്നു. മേശയും കസേരയുമുണ്ടായിരുന്നത്‌ ഇരുന്നെഴുതാനുള്ളതായി തോന്നിയില്ല...അയാൾ കാൽ പുറകോട്ടു വലിച്ച്‌ വാതിൽ വലിച്ചടച്ചു. ആ ലോകത്തു കാലു കുത്തിയാൽ താൻ അകംപുറം തിരിഞ്ഞേക്കുമെന്ന് അയാൾ ഭയന്നു.

Read more

അയാളുടെ മരണം

അങ്ങനെയിരിക്കെ തീരെ പ്രതീക്ഷിച്ചിരിക്കാത്ത ഒരു നേരത്ത്‌ അയാൾ മരിച്ചു. അയാൾ തയാറെടുത്തിരുന്നതേയില്ല. വഴിയെത്രയുണ്ടെന്നോ, നേരമെന്തെടുക്കുമെന്നോ അയാൾക്കൊരൂഹവുമുണ്ടായിരുന്നില്ല. ലോകവ്യവഹാരങ്ങൾക്കിടയിൽ അങ്ങനെയൊരു സാധ്യത തന്നെ അയാൾക്കു തോന്നാതെ പോയതുമാണല്ലോ. അന്നുമയാൾ പതിവുപോലെ ജോലിക്കു പോകാനായി വാടകവീടിന്റെ വാതിൽ പൂട്ടിയിറങ്ങിയതായിരുന്നു. പൂട്ടിയ വാതിൽ തുറന്നത്‌ മരണത്തിന്റെ ലോകത്തിലേക്കാണ്‌. അയാൾക്കാദ്യമായി അനുഭവപ്പെട്ടത്‌ ഒരു ഭാരമില്ലായ്മയാണ്‌. ജീവിതകാലം മൊത്തം നിത്യരോഗിയായ ഒരു ഭാര്യയെപ്പോലെ ഒരു മുഷിഞ്ഞ സാന്നിധ്യം മാത്രമായിരുന്ന സ്വന്തം ശരീരം അയാളെ ഒഴിഞ്ഞുപോയിരിക്കുന്നു. അയാൾക്കു വല്ലാത്തൊരാശ്വാസം തോന്നി.
അങ്ങനെ അയാളിപ്പോൾ മരണത്തിന്റെ നാട്ടിലാണ്‌. അയാൾ ചുറ്റും നോക്കി. കാണാനും കേൾക്കാനും യാതൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ ഇല്ലായ്മ സാമാന്യമല്ല, വിശേഷമായിരുന്നു. ഇന്ന സ്ഥലത്തെ ഇന്ന മരം ഇല്ല, ഇന്നിടത്തുകൂടി പറന്നുപോകുന്ന ഇന്ന കിളി ഇല്ല...ഇങ്ങനെയേ അതിനെ സ്പഷ്ടമാക്കാനാകുമായിരുന്നുള്ളു. ഇവിടെ കാര്യങ്ങൾ വ്യതിരേകക്രമത്തിലാണ്‌. ഉള്ളതെല്ലാം ഇല്ലാതെയാകുന്നു. ആ വിപരീതലോകത്ത്‌ അയാൾ കൂടി മറ്റൊരു ഇല്ല ആയി. അയാളെക്കൂടി ഉൾക്കൊണ്ടുകൊണ്ട്‌ ആ ഹിമഭൂമി ഉറഞ്ഞുകൂടി.
Read more

ഈ ജീവൻ

കെടാവിളക്കിൽ നിന്നാരോ
പകർന്നുതന്ന തിരിയാണ്‌;
അതു വയ്ക്കാനിടം തേടി
ഞാനലഞ്ഞു-
ചെരാതിലോ,
കുത്തുവിളക്കിലോ,
മൺകുടത്തിലോ?
തിരി വയ്ക്കാനിടം കാണാതെ
ഞാനലഞ്ഞു.
മഴയിൽ
വെയിലിൽ
കൊടുംകാറ്റിൽ
ഒരു കൈക്കുമ്പിളിനുള്ളിൽ
ഒരു തിരി നീറിക്കത്തി.
തിരി വയ്ക്കാനിടം തേടി
ഞാനലഞ്ഞു...
Read more

ലോകാവസാനം

പൊടുന്നനേ വിളക്കുകളണയുന്നു,
ചീവീടുകളുടെയും ഫാനിന്റെയും
മർമ്മരം നിലയ്ക്കുന്നു,
ഇരുട്ടത്തു കണ്ണുപറ്റിത്തുടങ്ങും മുമ്പു ഹാ,
കൽപാന്തമേഘത്തിന്റെ
മുരളൽ കേൾക്കുമാറാകുന്നു.
Read more

കടൽക്കരയിൽ

അനന്തസാധ്യതകളുടെ
മഹാസമുദ്രമായിരുന്നു മുന്നിൽ;
സമ്പൂർണ്ണതയിൽക്കുറഞ്ഞൊന്നും വേണ്ടാത്ത ഞാൻ
കരയിൽ മണൽ തട്ടി നടന്നു.
Read more

അയാൾ-2


ജീവിതത്തിൽ നിന്നൊളിച്ചോടുമ്പോൾ അയാൾ ആശ്വസിക്കുകയായിരുന്നു താൻ രക്ഷപ്പെട്ടുവെന്ന്. എന്നാൽ ഒളിച്ചോട്ടം പോലും ജീവിതത്തിലല്ലാതെ മറ്റെവിടെ സംഭവിക്കാൻ? ഉടുതുണി പറിച്ചെടുത്തു മുഖം പൊത്തി തെരുവിലൂടെ നെട്ടോട്ടമോടുന്ന ഒരാളെക്കണ്ട്‌ ആളുകൾ ചിരിക്കുന്നത്‌ ഒന്നു കണ്ണടച്ചുതുറന്നെങ്കിൽ അയാൾക്കു കാണാമായിരുന്നു!
Read more

അയാൾ - 1

ജീവിക്കുന്ന തിരക്കിനിടയിൽ അയാൾ മരണത്തിന്റെ കാര്യം മറന്നേപോയി. എന്നാൽ മരണത്തിനു മറവിയില്ല. നിശ്ചിതമുഹൂർത്തത്തിൽ അതു പടികടന്നു വരുമ്പോൾ അയാൾ നിത്യജീവിതത്തിൽ മുഴുകിയിരിക്കുകയായിരുന്നു. പരിചിതമായ ആ ലോകം ഭാവം പകർന്നത്‌ എത്ര പെട്ടെന്നാണെന്നോ! തൊട്ടിയൊഴിഞ്ഞില്ല, കുടം നിറഞ്ഞുമില്ല! ഇതാണോ മരണമെന്ന അത്ഭുതം പോലും അയാൾക്കുണ്ടായില്ല!
Read more

അടുത്ത മുറിയിൽ

പാതിരാത്രിക്കു ഞെട്ടിയുണരുമ്പോൾ
കൊടുങ്കാറ്റു വീശുന്നു,
മഴ കോരിച്ചൊരിയുന്നു,
മിന്നൽ പാളിമറയുന്നു.
അടുത്ത മുറിയുടെ വാതിൽ
തുറന്നടയുന്നു.
ആരാണവിടെയുള്ളത്‌?
ഞാനറിയാതെ വന്നുകിടന്ന
സഹവാസി?
എന്റെ പരമ്പരയിലെ
കണ്ണിമുറിഞ്ഞ ഒരാത്മാവ്‌?
ഇനിയഥവാ
എനിക്കു വിശ്വാസമില്ലാത്ത
ദൈവമെന്നൊരാൾ?
പാതിവഴി നടന്നുചെന്ന ഞാൻ
അധീരനായി തിരിച്ചുപോരുന്നു.

അതിൽപ്പിന്നെ
കൊടുങ്കാറ്റടങ്ങുന്നു,
മഴ തോരുന്നു,
മിന്നൽ തവിയുന്നു;
ഞാനോ,
നിത്യവും പരിചിതവുമായ
ഒരുറക്കത്തിലേ-
ക്കാണ്ടുപോവുകയും ചെയ്യുന്നു.
Read more

നാഴികവട്ട

ഒരു നാഴികവട്ടയുണ്ടെന്റെ വീട്ടിൽ;
നാഴിക വട്ടമെത്തുന്നതും നോക്കി
മുത്തശ്ശനിരുന്ന കാലമുണ്ട്‌.
കണ്മുന്നിൽ നാഴിക-
യൊന്നൊന്നായ്‌ മുങ്ങിത്താഴവെ
മുത്തശ്ശന്റെ കാലം തീർന്നു.
ഇന്നെന്റെ മച്ചുംപുറത്ത്‌
ഓട്ടുകിണ്ടിക്കും വെറ്റിലച്ചെല്ലത്തിനുമൊപ്പം
മാറാല പിടിക്കുന്ന കാലമുണ്ട്‌.
Read more

ഭാരതപ്പുഴയിൽ ഒരു ലോകാവസാനം

അന്നൊരപരാഹ്നം
ഞാൻ ഭാരതപ്പുഴയിലിറങ്ങിനടന്നു.
നിള നിർജലയായിരുന്നു;
നോട്ടപ്പുറത്ത്‌
മണലിന്റെ വിന്യാസം.
യാതൊന്നുമനങ്ങിയില്ല,
ഒരൊച്ചയുമുയർന്നില്ല-
ഗ്രീഷ്മാവസാദത്തിൽ
പുഴ മയങ്ങി.
പൊടുന്നനേ ഞാൻ കാഴ്ച കണ്ടു:
അകലെ ഒരാന
അലസമായി നടന്നുനീങ്ങുന്നു.
ഭാരതപ്പുഴയിൽ ഒരാന!
പുഴയും
പുഴയിലൊരാനയും
അതു കണ്ടു ഞാനും.
അതായി ലോകം.
അങ്ങനെ
പുഴയൊഴുകി,
പുഴയിൽ ഒരാന നടന്നു,
അതുകണ്ട്‌ ഒരാൾ നിന്നു.
അങ്ങനെ ലോകമവസാനിച്ചു.
*
Read more

എഴുത്തുകാരനും വായനക്കാരനും

പുസ്തകത്തിലെ നായകന്‌
അയാളുടെ പേരു തന്നെയായിരുന്നു;
അയാളുടെ നക്ഷത്രവും
വൃക്ഷപക്ഷിമൃഗാദികളുമായിരുന്നു;
അച്ഛനമ്മമാരുടെ പൊരുത്തങ്ങളും
ജന്മഭൂമിയുടെ അതിരുകളും
ഒന്നുതന്നെയായിരുന്നു;
ബാലാരിഷ്ടകൾ,
സ്മരണീയദിനങ്ങൾ,
പ്രേമപരിചയങ്ങൾ,
പീഡകൾ, സന്ത്രാസങ്ങൾ,...
ഒക്കെയും ഒന്നുതന്നെ.
പുസ്തകത്തിന്റെ ഒടുവിലാകട്ടെ,
നായകൻ,
അയാളിപ്പോൾ ചെയ്യുന്നപോലെതന്നെ,
മറ്റൊരാളിന്റെ ആത്മകഥ
വായിച്ചവസാനിപ്പിക്കുകയുമായിരുന്നു.
*
Read more

കാക്കക്കറുപ്പ്‌

കാക്ക കറുത്തിട്ടാണ്‌,
ആ ചരിഞ്ഞ നോട്ടം കറുത്തിട്ടാണ്‌.
അവന്റെ കാവിളിയിൽ
കറുത്തൊരു ചരടു കിടക്കുന്നു.
നട്ടുച്ചയ്ക്കലറിവിളിച്ചുകൊണ്ട്‌
പെൺകാക്കയിലവനിറ്റുന്നതൊരുതുള്ളി
കറുപ്പ്‌.
Read more

വിഷുഫലം

പോയകാലം
പിഴച്ചുപോയി;
വരുംകാലം
പെഴച്ചുംപോകാം.
Read more

വീട്ടുതടങ്ങൽ

എത്ര ജനാലകൾ തുറന്നു പുറത്തേക്കുനോക്കി,
എത്ര കോണിപ്പടികൾ കയറിയിറങ്ങി,
എത്ര മുറികൾ വാതിൽ തുറന്നുകയറി-
എന്നിട്ടൊരിക്കൽപ്പോലും
വീടുവിട്ടിറങ്ങിയില്ല,
വീടുപൂട്ടിയിറങ്ങിയില്ല.
*
Read more

ജന്മഭിക്ഷ

പടിപ്പുരയ്ക്കൽ പേരു വിളിച്ചുകേൾക്കുമ്പോൾ
വിളികേട്ടു ചെല്ലരുതേ!
ജനൽപ്പാളി പാതി തുറന്നുനോക്കൂ,
ദീനമായ മുഖത്തോടെ
കൈ നീട്ടിനിൽക്കുന്നവൻ യാചിക്കുന്നത്‌
ഉരിയരിയല്ല, കാൽക്കാശല്ല
ജീവനാണ്‌, നിങ്ങളുടെ ജീവൻ!
Read more

പാതകൾ

ഓരോ പുലർച്ചയ്ക്കും ഞാൻ വീടു വിട്ടിറങ്ങുന്നു,
പാതകൾ എന്നെയും കൊണ്ടു പായുന്നു.
തെക്കോട്ടും വടക്കോട്ടും
നെടുകെയും കുറുകെയും
പായുന്ന പാതകൾ-
ആയാസപ്പെട്ടു കയറുകയും
ആലംബമില്ലാതെ പതിക്കുകയും
ചെയ്യുന്ന പാതകൾ-
മലവരമ്പിലൂടരിച്ചുനീങ്ങുന്ന പാതകൾ-
സമതലങ്ങളിൽ
സ്വാതന്ത്ര്യം ഘോഷിക്കുന്ന പാതകൾ-
വീണ്ടുവിചാരത്തിനു നിൽക്കാതെ
വളവു തിരിയുന്ന പാതകൾ-
എന്തോ മറന്നുവച്ച പോലെ
തിരിഞ്ഞോടുന്ന പാതകൾ-
കൂട്ടുകയും കുറയ്ക്കുകയും
ഗുണിക്കുകയും ഹരിക്കുകയും
ചെയ്യുന്ന പാതകൾ-
കോണിയും പാമ്പും പോലെ
അവയെന്നെ കയറ്റുകയും
ഇറക്കുകയും ചെയ്യുന്നു.
ഒടുവിൽ നേരമിരുളുമ്പോൾ
തളർന്നൊരു പാത
വീട്ടുപടിക്കൽ എന്നെ ഇറക്കിവിട്ടിട്ട്‌
കിതച്ചും വിറച്ചും പോകുന്നു.

അടുത്ത ദിവസം കാലത്തും
ഞാൻ വീടു വിട്ടിറങ്ങുന്നു...
Read more

രാത്രിയിൽ ഒറ്റയ്ക്കു നടക്കുന്ന ഒരാൾ

പാതിരാത്രികഴിഞ്ഞനേരത്ത്‌
ബസ്സുകിട്ടാതെ നിൽക്കുമ്പോൾ
ഇനി നടക്കുകതന്നെയെന്നു നിങ്ങൾ വയ്ക്കുന്നു.
ഇനി നടക്കുകയെന്നാൽ
ആളൊഴിഞ്ഞ വഴിയിലൂടെ,
നായ്ക്കളും പൂച്ചകളും കൈയടക്കിയ വഴിയിലൂടെ,
നാട്ടുവെളിച്ചം മാത്രം തട്ടുന്ന വഴിയിലൂടെ
ഒറ്റയ്ക്കു നടക്കുക എന്നുതന്നെ.
വഴിയോരത്ത്‌ വീടുകൾ ഉറക്കമാണ്‌;
അടഞ്ഞ ജനാലകൾക്കും വാതിലുകൾക്കും പിന്നിൽ
മനുഷ്യജീവികൾ ഉറക്കത്തിലാണ്‌.
പകലത്തെ ജീവിതപരിശ്രമങ്ങൾക്കൊടുവിൽ
തളർന്നുറങ്ങുകയാണവർ.
നിങ്ങളോ?
നിങ്ങൾ ജീവിതത്തിലേക്കിറങ്ങിയിട്ടുതന്നെയില്ല.
നേരംതെറ്റിയ ഒരു യാത്രയാണു
നിങ്ങൾക്കു ജീവിതം.
എവിടെയും കയറിച്ചെല്ലാനില്ലാതെ,
എവിടെനിന്നും ഇറങ്ങിപ്പോകാനില്ലാതെ
വഴിയിൽത്തന്നെയാണു നിങ്ങൾ.
ഈനേരത്തൊരാൾ ജനാല തുറന്ന്
പുറത്തേക്കു നോക്കാനിടയായെങ്കിൽ?
കാഴ്ചയിൽ നിന്നു മറയുന്നതുവരെ
അയാൾ നിങ്ങളെ നോക്കി നിൽക്കുമോ?
കാമുകനെന്നോ കവിയെന്നോ ഭ്രാന്തനെന്നോ
നിങ്ങളെ സംശയിക്കുമോ?
കക്കാനിറങ്ങിയവനെന്നോ
കൊല്ലാനിറങ്ങിയവനെന്നോ
നിങ്ങളെ പേടിക്കുമോ?
അതുപോലും ഒരു വ്യാമോഹമാവാം.
ആരും നിങ്ങളെ പേടിക്കുന്നില്ല,
ആരും നിങ്ങളെ സംശയിക്കുന്നില്ല,
ആരും നിങ്ങളെ കണക്കിലെടുക്കുന്നപോലുമില്ല.
നിങ്ങൾ അതുമല്ല, ഇതുമല്ല, ഒന്നുമല്ല.
ജീവിതത്തിന്റെ പെരുവഴിയിൽ
അലഞ്ഞുനടക്കുന്ന ഒരാൾ.
*
Read more

ജാഗ്രത!


സ്വപ്നലോകത്തു നടക്കുമ്പോൾ
കാൽ വഴുക്കും,
തലയിടിച്ചു വീഴും,
ബോധം കെടും,
ഈ തുലഞ്ഞലോകത്തിലേക്കു
നിങ്ങൾ ഉറക്കമുണരുകയും ചെയ്യും!
Read more

സ്വപ്നവ്യാഖ്യാനം


ഒരു പാതിരാവിലിങ്ങനെ നോക്കിയിരിക്കുമ്പോഴല്ലോ
വതിൽപ്പഴുതിലൂടൊരു സ്വപ്നമുണ്ടു
നുഴഞ്ഞുവരുന്നു.
നീയെന്നരികേവായെൻ കനവേയെന്നു
ഞാൻ മുതിരും മുമ്പേ ഹാ,
തത്തിപ്പറന്നു തുടങ്ങിയ സ്വപ്നം
ഒരു ചിലന്തിക്കാരന്റെ വലയിൽ കുരുങ്ങുകയും
അയാളതിനെ വ്യാഖ്യാനിക്കാൻ
തുടങ്ങുകയും ചെയ്തുകഴിഞ്ഞിരുന്നു.

നേരം തെളിഞ്ഞപ്പോൾ ബാക്കിയായത്‌
ഒരു മിന്നാമിനുങ്ങിന്റെ തൊണ്ട്‌.
Read more

ഭ്രാന്തുപിടിച്ച നാരായണൻ


നാരായണൻ ഒരു പരുന്താകുന്നു-
അതേ കൂർത്ത കണ്ണും ചുണ്ടും.
ഒരു ക്ഷണം അവൻ നമ്മുടെ രഹസ്യങ്ങൾക്കുമേൽ
വട്ടമിട്ടു പറക്കുന്നു,
അടുത്തതിൽ നമ്മുടെ അഹന്തയ്ക്കുമേൽ
ആഞ്ഞുപതിക്കുന്നു.

നാരായണൻ ഒരു ചിലന്തിയാകുന്നു-
ഊറിയടിയുന്ന ഭ്രാന്തും നൂറ്റൊരു വലയും നെയ്ത്‌
വലയലുക്കുകളിൽ തുപ്പൽ കൊണ്ട്‌
തിളങ്ങുന്ന മഞ്ഞുതുള്ളികളും ഞാത്തി
എന്നിലും നിന്നിലും കാലുനീട്ടി
അവൻ നിന്നു തുള്ളുന്നു.

നാരായണൻ ഒരു മാനത്തുകണ്ണിയാകുന്നു-
അപ്പോഴവൻ പുരുഷാരത്തിനു മേൽ ചത്തുമലച്ചുകിടക്കുന്നു;
കണ്ണുകൾ സൂര്യനിൽത്തന്നെ തറഞ്ഞുനിൽക്കുന്നു.

നാരായണൻ ചിലപ്പോൾ ദൈവമാകുന്നു-
എങ്കിലവൻ കൈകൾ പരത്തിവീശി
വഴിയാത്രക്കാരെ വിധിക്കുന്നു;
ചില ബന്ധങ്ങൾ നടത്തി
ചില ബന്ധങ്ങൾ പിരിച്ച്‌
ചില വഴികൾ തെളിച്ച്‌
ചില വഴികളടച്ച്‌
ഒടുവിൽ ശുണ്ഠിയെടുത്ത്‌ താടിരോമം പിഴുതെടുത്ത്‌
അവൻ ദൈവവുമാകുന്നു.

ചിലപ്പോൾ
ചിലപ്പോൾ മാത്രം
അവൻ തന്നിലേക്കു മടങ്ങിവരുന്നു.
അപ്പോഴവൻ ഒറ്റയ്ക്കിരുന്നു കരയുന്നു.
അടുത്ത ജന്മത്തിന്റെ ശാന്തി വരെ
അങ്ങനെ
അവൻ
മനുഷ്യനുമാകുന്നു.
*
Read more

യാത്രാവിവരണം


യാത്രാവിവരണം

കമിഴ്‌ന്നുവീണതും
മുട്ടിട്ടിഴഞ്ഞതും
പിച്ചനടന്നതും
വെറുതെ;
ഓടിനടക്കവെ
ശവക്കുഴിയിൽ
കാലിടറി
വീഴാനിതൊക്കെ.
*


വിരലടയാളം

പാലത്തിന്റെ കൈവരിയിൽപ്പിടിച്ചു
ഞാൻ നിന്നു;
എനിക്കിടതുപുറം
മരണവുമതുപോലെ-
അവനു വലംകൈയിൽ
ആറുവിരലുണ്ടായിരുന്നു.
*



അന്ധം

കുരുടന്റെ ലോകത്ത്‌
ശബ്ദങ്ങൾക്കു രൂപം വയ്ക്കുന്നു;
അങ്ങനെ
കുയിലിന്റെ പാട്ട്‌
കുതിരക്കുളമ്പടിച്ചു പായുന്നു,
ഇടിമുഴക്കം
കാടിന്റെ തീരത്ത്‌ പൂവായി വിരിയുന്നു.
*

Read more

കവിതകള്‍


ജലജീവി

സ്വപ്നത്തിന്റെ വേലിയേറ്റങ്ങളിൽ
ജീവൻ വച്ചിരുന്ന ഒരാളുണ്ടായിരുന്നു;
സ്വപ്നം വാർന്നൊഴിയുമ്പോൾ
ചെളികുഴഞ്ഞ നീർച്ചാലുകളിൽ
അയാൾ ചെകിളയടിച്ചു ചത്തു.



കവി

എഴുതാപ്പുറം പോലെ
ശൂന്യമീ ലോകം;
അതിൽക്കാലു തടഞ്ഞു
ഞാൻ വീഴുന്നു.



കവിയുടെ മരണം

ഒരാൾ മരണത്തെക്കുറി
ച്ചില്ലാവചനങ്ങളെഴുതുകയായിരുന്നു
അയാളെഴുതിത്തീരും വരെ
മരണം കാത്തുനിന്നു.



പ്രതീകം

വാതിൽപ്പടിയിൽ ഞാൻ-
ഒന്നും കൊണ്ടുകയറാനില്ല,
ഒന്നും കൊണ്ടിറങ്ങാനുമില്ല.


അസ്തമയം

നിദ്രയുടെ കൊഴുത്ത ചെളിയിലേക്ക്‌
അയാളുടെ സൂര്യൻ പൂന്തിയിറങ്ങി;
അഴുകിയ അന്തിവെയിൽ പോലെ
സ്വപ്നത്തിന്റെ കെട്ടവെളിച്ചം മാത്രം തങ്ങിനിന്നിരുന്നു.
പിന്നെ, അതുമണഞ്ഞു.
-കുമിളയിട്ടുപൊന്തിയ ഇരുളിൽ
നിദ്ര ഇഴുകിപ്പിടിച്ചു.



Read more

* * *

സ്വകാര്യസൂര്യൻ


ഒരുതുള്ളിവിഷത്തിന്റെ
പാതിരാവിൽ
ഒരു സൂര്യൻ പൊടുന്നനേ-
യുദിച്ചുയർന്നു.


ഒരു ലോകാവസാനം


ഒരു നാളയാൾ പതിവുപോലെ ജനാല തുറന്നിടുമ്പോൾ വെളിയിൽ ലോകമേയുണ്ടായില്ല.
Read more

സ്വപ്നാടനം


ഏകാന്തദീർഘമായി
അണയാത്ത സ്വപ്നം പോലെ
ഒരു വഴി-
അതിൽ
ഏകാകിയായൊരു പഥികനെപ്പോൽ
നടന്നെത്താതെ ഞാൻ-
സ്വന്തം സ്വപ്നം
നടന്നുതീരാതെ ഞാൻ.
Read more

പ്രകൃതിബിംബങ്ങൾ

ഹേമന്തം


മനസ്സിന്റെ വനത്തിൽ മഞ്ഞുപെയ്യുന്നു-
വാക്കുകൾ ഉഷ്ണമേഖല തേടി പറന്നകലുന്നു-
വനഗർഭത്തിലവശേഷിക്കുന്നത്‌
നഷ്ടവസന്തത്തിന്റെ കൂജനങ്ങൾ,
ചിറകടികൾ, തൂവലുകൾ.


മഴ

അറിവിന്റെ സമതലത്തിനും
സ്വപ്നത്തിന്റെ മലഞ്ചരിവിനുമപ്പുറം
ഓർമ്മകളുടെ നിബിഡവനത്തിൽ
തോരാമഴ.


ഉച്ച

സുതാര്യമായ പകൽ തുളുമ്പിനിൽക്കുന്നു,
കല്ലും കോലും പോലെ
രൂപങ്ങൾ അടിഞ്ഞുകിടക്കുന്നു.


അപരാഹ്നം


മുണ്ഡിതശിരസ്സു പോലെ ആകാശം
ചുരയ്ക്കാത്തൊണ്ടു പോലെ ഭൂമി
ബുദ്ധഹാസം പോലെ പതിഞ്ഞവെയിൽ.
Read more

റിയലിസ്റ്റ്‌



സ്വപ്നത്തിലെ കപ്പൽച്ചേതത്തിൽ
അയാൾ മുങ്ങിച്ചത്തു.
Read more