Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

കടൽക്കിനാവ്‌




തീരത്തു നിന്നു ഞാൻ കടലു കണ്ടു-
ഓളം തുളുമ്പുന്ന നീലരാശി;
സ്വപ്നത്തിലിന്നു ഞാൻ കടലു കണ്ടു-
ഞാൻ മുങ്ങിത്താഴുന്ന കൈക്കുടന്ന.
Read more

ഈസോപ്പിന്റെ നായ

image8

പടി തുറക്കുമ്പോളോടിവന്നു
കാലിൽ നക്കുന്ന ജന്തു-
അവന്റെ കണ്ണിനു കാടിന്റെ
മൂർച്ചയില്ല,
അവന്റെ കാതിനു
കാടിന്റെ തേർച്ചയില്ല,
അവന്റെ കുരലിനു
കാടിന്റെ മുരൾച്ചയില്ല,
അവന്റെ കാലിനു
കാടിന്റെ വേഗവുമില്ല.
മുട്ടുകാലിൽ വീണും
മുക്കിയും മൂളിയും
കാലു നക്കിയും
അവൻ നിങ്ങളുടെ
വരവാഘോഷിക്കുമ്പോൾ
ഒരു നിമിഷം നിങ്ങൾ
കൊതിച്ചുപോകുന്നു
കാട്ടിലേക്കു തിരിച്ചുനടക്കുന്ന
ഒരു മൃഗത്തെ കാണാൻ.
*

 

വീട്ടുനായയുടെ ക്ഷണമനുസരിച്ച്‌ നാട്ടിലെത്തിയ
ചെന്നായ ചങ്ങാതിയുടെ കഴുത്തിലെ തുടലിന്റെ
പാടു കണ്ട്‌ വിശന്നുചത്താലും സ്വാതന്ത്ര്യം
മതിയെന്നുവച്ച്‌ കാട്ടിലേക്കു മടങ്ങുന്ന കഥ
ഈസോപ്പ്‌ പറഞ്ഞിട്ടുണ്ട്‌.

Read more

കടൽവെളിച്ചം

നിരന്തരം കടലെടുക്കുന്ന
തുരുത്താണെന്റെ ജീവിതം,
അകലെ,യൊരു പാമരത്തിലെ
ക്ഷീണദീപമാണെന്റെ മോചനം.
Read more

സ്വപ്നജീവിതം

സ്വപ്നതുല്യമീ ജീവിതെമെന്നോർത്തു
ജീവിക്കാതെ കാലം കഴിച്ച പിമ്പു
മരണം വന്നു പുൽകവേ,
അതിൻ കരലാളനത്തിനിത്ര തണുപ്പോ?
Read more

പ്രണയഗീതം

ഒരിക്കലെൻ ചങ്ങാതി
പ്രണയത്തെ കാണാൻ പോയി;
അവനൊപ്പം ഞാനും പോയി
പ്രണയത്തെയൊന്നു കാണാൻ.
നഗരത്തിൽ, വണ്ടിപ്പേട്ടയിൽ
തിക്കിലും തിരക്കിലും
അഴുക്കു പിടിച്ചൊരു തൂണിന്മേൽ
പ്രണയം പടർന്നുകേറുന്നതു കണ്ട്‌
മറ്റൊരു തൂണായി ഞാൻ നിന്നു.
പ്രണയം വഴുക്കുന്നു
പ്രണയം വിയർക്കുന്നു
പ്രണയം കൈവിട്ടു പായുന്നു-
ഒരു നോക്കു കൊണ്ടെനിക്കു
പ്രണയത്തെ മടുത്തു.
പ്രണയത്തിൻ കാലമിതല്ല,
പ്രണയത്തിൻ നാടിതല്ല,
പ്രണയിക്കേണ്ടവരിവരല്ല,
പ്രണയത്തിൻ ഭാഷയുമിതല്ല.
Read more

പ്രണയഗീതം

ഒരിക്കൽ ഞാൻ പ്രണയത്തെ
നേരിട്ടു കണ്ടു:
മുല്ലമൊട്ടുകൾ പോലെ
ഒരു നിര പല്ലുകളായി.
പിന്നെയുമൊരിക്കൽ ഞാൻ
പ്രണയത്തെ കണ്ടു:
ഒരു ദുഃസ്വപ്നത്തിന്റെ
വിളർത്ത തേറ്റകളായി.
Read more

അതിമോഹം

കരുണയറ്റൊരു സൂര്യനു ചുവട്ടിൽ
വിയർത്തും മുഷിഞ്ഞും പൊടിപറ്റിയും
നഗരത്തിലൂടെ നടക്കുമ്പോൾ,
തിക്കും തിരക്കും
വാഹനങ്ങളുടെ ധാർഷ്ട്യവും
ഒച്ചയും വേഗവും കണ്ടു
മിരണ്ടുമാറുമ്പോൾ
ഒരതിമോഹമെന്നിൽ
നാമ്പെടുക്കുന്നു വീണ്ടും:
കഴുകിത്തുടച്ചൊരു കവിടിപ്പാത്രം പോലെ
മാനം തണുത്തുതിളങ്ങുന്നൊരു പ്രഭാതത്തിൽ,
പൊന്നിൻ ചെതുമ്പലുകൾ പോലെ
ഇളംവെയിലടർന്നുവീഴുന്നൊരു പുലർകാലത്ത്‌
നടന്നുപഴകിയൊരു വഴിയിലൂടെ
പണ്ടേ കണ്ട മരങ്ങൾ കണ്ടും
ഓർമ്മയുള്ള വീടുകൾ നോക്കിയും
കിളിപ്പേച്ചു കേട്ടും
കാലുകൾ നീട്ടിവച്ച്‌
കൈകൾ വീശി
ചിരിച്ച മുഖവുമായി
ഒറ്റയ്ക്കൊന്നു നടക്കാൻ.
Read more

ആത്മകഥ

കൈയെടുത്തതു മുഖം പൊത്താനായിരുന്നു,
മറ്റൊരു കരം ഗ്രഹിക്കാനായിരുന്നില്ല;
കാലിളക്കിയതു പിന്തിരിഞ്ഞോടാനായിരുന്നു,
മുന്നിട്ടിറങ്ങാനായിരുന്നില്ല;
പൊരുതാതെ കീഴടങ്ങലായിരുന്നു ജീവിതം.
Read more

കൈയും കൈയും

ഒരുപാടുകൈകൾക്കരുമയായിരുന്ന
ഒരു കുട്ടിയുണ്ടായിരുന്നു;
ഒരുപാടുകൈകൾ പുണരാൻ കൊതിച്ച
ഒരു പുരുഷനുണ്ടായിരുന്നു;
ഒരുപാടുകൈകൾ കൈകൊടു-
ത്താദരിച്ച ഒരു മാന്യദേഹവുമുണ്ടായിരുന്നു.
ഒടുവിലയാൾ താഴെ വീഴുമ്പോൾ
രണ്ടു കൈകൾ മതിയായിരുന്നു
അയാളെയൊന്നു താങ്ങാൻ.
അതിനൊരുമ്പെടാതെ
അയാളെ കൈവിട്ട
ഒരുപാടുകൈകളുണ്ടായിരുന്നു.
Read more

വേനൽമഴ

എത്രദീർഘമീ വേനലെ-
ന്നാധിപ്പെടുംവേളയിലൊരുനാൾ
ആകാശമിരുട്ടടയ്ക്കുന്നു
മിന്നൽ പാളിമറയുന്നു
വിദൂരമായ മുരൾച്ചകൾ
കാറ്റിന്റെ വരവറിയിക്കുന്നു.
വരവായീ മഴയെന്നാർത്തു
വാതിൽ തകർത്തിറങ്ങവേ
മഴ പാഞ്ഞുപോയല്ലോ,
കാറ്റിൻപുറമേറി
മഴ പോയ്മറഞ്ഞല്ലോ.
കാത്തിരുന്നതു വെറുതേയെ-
ന്നാകാശത്തിനു ചിരി.
ആത്മഹത്യ ചെയ്താലെന്ത,വനു മേൽ
വെയിലിന്റെ കരുണാവിലാസം!
Read more

ഈ ജീവൻ

കെടാവിളക്കിൽ നിന്നാരോ
പകർന്നുതന്ന തിരിയാണ്‌;
അതു വയ്ക്കാനിടം തേടി
ഞാനലഞ്ഞു-
ചെരാതിലോ,
കുത്തുവിളക്കിലോ,
മൺകുടത്തിലോ?
തിരി വയ്ക്കാനിടം കാണാതെ
ഞാനലഞ്ഞു.
മഴയിൽ
വെയിലിൽ
കൊടുംകാറ്റിൽ
ഒരു കൈക്കുമ്പിളിനുള്ളിൽ
ഒരു തിരി നീറിക്കത്തി.
തിരി വയ്ക്കാനിടം തേടി
ഞാനലഞ്ഞു...
Read more

ലോകാവസാനം

പൊടുന്നനേ വിളക്കുകളണയുന്നു,
ചീവീടുകളുടെയും ഫാനിന്റെയും
മർമ്മരം നിലയ്ക്കുന്നു,
ഇരുട്ടത്തു കണ്ണുപറ്റിത്തുടങ്ങും മുമ്പു ഹാ,
കൽപാന്തമേഘത്തിന്റെ
മുരളൽ കേൾക്കുമാറാകുന്നു.
Read more

കടൽക്കരയിൽ

അനന്തസാധ്യതകളുടെ
മഹാസമുദ്രമായിരുന്നു മുന്നിൽ;
സമ്പൂർണ്ണതയിൽക്കുറഞ്ഞൊന്നും വേണ്ടാത്ത ഞാൻ
കരയിൽ മണൽ തട്ടി നടന്നു.
Read more

അടുത്ത മുറിയിൽ

പാതിരാത്രിക്കു ഞെട്ടിയുണരുമ്പോൾ
കൊടുങ്കാറ്റു വീശുന്നു,
മഴ കോരിച്ചൊരിയുന്നു,
മിന്നൽ പാളിമറയുന്നു.
അടുത്ത മുറിയുടെ വാതിൽ
തുറന്നടയുന്നു.
ആരാണവിടെയുള്ളത്‌?
ഞാനറിയാതെ വന്നുകിടന്ന
സഹവാസി?
എന്റെ പരമ്പരയിലെ
കണ്ണിമുറിഞ്ഞ ഒരാത്മാവ്‌?
ഇനിയഥവാ
എനിക്കു വിശ്വാസമില്ലാത്ത
ദൈവമെന്നൊരാൾ?
പാതിവഴി നടന്നുചെന്ന ഞാൻ
അധീരനായി തിരിച്ചുപോരുന്നു.

അതിൽപ്പിന്നെ
കൊടുങ്കാറ്റടങ്ങുന്നു,
മഴ തോരുന്നു,
മിന്നൽ തവിയുന്നു;
ഞാനോ,
നിത്യവും പരിചിതവുമായ
ഒരുറക്കത്തിലേ-
ക്കാണ്ടുപോവുകയും ചെയ്യുന്നു.
Read more

നാഴികവട്ട

ഒരു നാഴികവട്ടയുണ്ടെന്റെ വീട്ടിൽ;
നാഴിക വട്ടമെത്തുന്നതും നോക്കി
മുത്തശ്ശനിരുന്ന കാലമുണ്ട്‌.
കണ്മുന്നിൽ നാഴിക-
യൊന്നൊന്നായ്‌ മുങ്ങിത്താഴവെ
മുത്തശ്ശന്റെ കാലം തീർന്നു.
ഇന്നെന്റെ മച്ചുംപുറത്ത്‌
ഓട്ടുകിണ്ടിക്കും വെറ്റിലച്ചെല്ലത്തിനുമൊപ്പം
മാറാല പിടിക്കുന്ന കാലമുണ്ട്‌.
Read more

ഭാരതപ്പുഴയിൽ ഒരു ലോകാവസാനം

അന്നൊരപരാഹ്നം
ഞാൻ ഭാരതപ്പുഴയിലിറങ്ങിനടന്നു.
നിള നിർജലയായിരുന്നു;
നോട്ടപ്പുറത്ത്‌
മണലിന്റെ വിന്യാസം.
യാതൊന്നുമനങ്ങിയില്ല,
ഒരൊച്ചയുമുയർന്നില്ല-
ഗ്രീഷ്മാവസാദത്തിൽ
പുഴ മയങ്ങി.
പൊടുന്നനേ ഞാൻ കാഴ്ച കണ്ടു:
അകലെ ഒരാന
അലസമായി നടന്നുനീങ്ങുന്നു.
ഭാരതപ്പുഴയിൽ ഒരാന!
പുഴയും
പുഴയിലൊരാനയും
അതു കണ്ടു ഞാനും.
അതായി ലോകം.
അങ്ങനെ
പുഴയൊഴുകി,
പുഴയിൽ ഒരാന നടന്നു,
അതുകണ്ട്‌ ഒരാൾ നിന്നു.
അങ്ങനെ ലോകമവസാനിച്ചു.
*
Read more

എഴുത്തുകാരനും വായനക്കാരനും

പുസ്തകത്തിലെ നായകന്‌
അയാളുടെ പേരു തന്നെയായിരുന്നു;
അയാളുടെ നക്ഷത്രവും
വൃക്ഷപക്ഷിമൃഗാദികളുമായിരുന്നു;
അച്ഛനമ്മമാരുടെ പൊരുത്തങ്ങളും
ജന്മഭൂമിയുടെ അതിരുകളും
ഒന്നുതന്നെയായിരുന്നു;
ബാലാരിഷ്ടകൾ,
സ്മരണീയദിനങ്ങൾ,
പ്രേമപരിചയങ്ങൾ,
പീഡകൾ, സന്ത്രാസങ്ങൾ,...
ഒക്കെയും ഒന്നുതന്നെ.
പുസ്തകത്തിന്റെ ഒടുവിലാകട്ടെ,
നായകൻ,
അയാളിപ്പോൾ ചെയ്യുന്നപോലെതന്നെ,
മറ്റൊരാളിന്റെ ആത്മകഥ
വായിച്ചവസാനിപ്പിക്കുകയുമായിരുന്നു.
*
Read more

കാക്കക്കറുപ്പ്‌

കാക്ക കറുത്തിട്ടാണ്‌,
ആ ചരിഞ്ഞ നോട്ടം കറുത്തിട്ടാണ്‌.
അവന്റെ കാവിളിയിൽ
കറുത്തൊരു ചരടു കിടക്കുന്നു.
നട്ടുച്ചയ്ക്കലറിവിളിച്ചുകൊണ്ട്‌
പെൺകാക്കയിലവനിറ്റുന്നതൊരുതുള്ളി
കറുപ്പ്‌.
Read more

വിഷുഫലം

പോയകാലം
പിഴച്ചുപോയി;
വരുംകാലം
പെഴച്ചുംപോകാം.
Read more

വീട്ടുതടങ്ങൽ

എത്ര ജനാലകൾ തുറന്നു പുറത്തേക്കുനോക്കി,
എത്ര കോണിപ്പടികൾ കയറിയിറങ്ങി,
എത്ര മുറികൾ വാതിൽ തുറന്നുകയറി-
എന്നിട്ടൊരിക്കൽപ്പോലും
വീടുവിട്ടിറങ്ങിയില്ല,
വീടുപൂട്ടിയിറങ്ങിയില്ല.
*
Read more