Showing posts with label അയാള്‍. Show all posts
Showing posts with label അയാള്‍. Show all posts

സ്വപ്നത്തിന്റെ സത്രത്തിൽ

സ്വപ്നത്തിന്റെ സത്രത്തിൽ ഒരാൾ പോയി മുറിയെടുത്തു. ഒരുനാൾ മുറി പൂട്ടി സായാഹ്നസവാരിക്കു പോയി മടങ്ങുമ്പോൾ അയാൾക്കു ചാവി നഷ്ടപ്പെട്ടു. ഇന്ന് സ്വന്തം സ്വപ്നത്തിലേക്കു കയറാനാവാതെ ഇടനാഴിയിൽ പകച്ചുനിൽക്കുകയാണയാൾ!
Read more

അടുത്ത മുറിയിലെ ലോകം


അന്നത്തെ ദിവസം പതിവുപോലെ അടുത്ത മുറിയുടെ വാതിൽ തുറന്നപ്പോൾ അതു മറ്റൊരു ലോകമായി അയാൾക്കു തോന്നി. ചുവരുകളുടെ തോതും നിറവും മറ്റൊന്നായിരുന്നു. മച്ച്‌ ഉയർന്നതോ താഴ്‌ന്നതോ എന്നു വ്യക്തമായിരുന്നില്ല. ജനാലയ്ക്കു പുറത്തെ കാഴ്ചയും വേറെയായിരുന്നു. മേശയും കസേരയുമുണ്ടായിരുന്നത്‌ ഇരുന്നെഴുതാനുള്ളതായി തോന്നിയില്ല...അയാൾ കാൽ പുറകോട്ടു വലിച്ച്‌ വാതിൽ വലിച്ചടച്ചു. ആ ലോകത്തു കാലു കുത്തിയാൽ താൻ അകംപുറം തിരിഞ്ഞേക്കുമെന്ന് അയാൾ ഭയന്നു.

Read more

അയാളുടെ മരണം

അങ്ങനെയിരിക്കെ തീരെ പ്രതീക്ഷിച്ചിരിക്കാത്ത ഒരു നേരത്ത്‌ അയാൾ മരിച്ചു. അയാൾ തയാറെടുത്തിരുന്നതേയില്ല. വഴിയെത്രയുണ്ടെന്നോ, നേരമെന്തെടുക്കുമെന്നോ അയാൾക്കൊരൂഹവുമുണ്ടായിരുന്നില്ല. ലോകവ്യവഹാരങ്ങൾക്കിടയിൽ അങ്ങനെയൊരു സാധ്യത തന്നെ അയാൾക്കു തോന്നാതെ പോയതുമാണല്ലോ. അന്നുമയാൾ പതിവുപോലെ ജോലിക്കു പോകാനായി വാടകവീടിന്റെ വാതിൽ പൂട്ടിയിറങ്ങിയതായിരുന്നു. പൂട്ടിയ വാതിൽ തുറന്നത്‌ മരണത്തിന്റെ ലോകത്തിലേക്കാണ്‌. അയാൾക്കാദ്യമായി അനുഭവപ്പെട്ടത്‌ ഒരു ഭാരമില്ലായ്മയാണ്‌. ജീവിതകാലം മൊത്തം നിത്യരോഗിയായ ഒരു ഭാര്യയെപ്പോലെ ഒരു മുഷിഞ്ഞ സാന്നിധ്യം മാത്രമായിരുന്ന സ്വന്തം ശരീരം അയാളെ ഒഴിഞ്ഞുപോയിരിക്കുന്നു. അയാൾക്കു വല്ലാത്തൊരാശ്വാസം തോന്നി.
അങ്ങനെ അയാളിപ്പോൾ മരണത്തിന്റെ നാട്ടിലാണ്‌. അയാൾ ചുറ്റും നോക്കി. കാണാനും കേൾക്കാനും യാതൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ആ ഇല്ലായ്മ സാമാന്യമല്ല, വിശേഷമായിരുന്നു. ഇന്ന സ്ഥലത്തെ ഇന്ന മരം ഇല്ല, ഇന്നിടത്തുകൂടി പറന്നുപോകുന്ന ഇന്ന കിളി ഇല്ല...ഇങ്ങനെയേ അതിനെ സ്പഷ്ടമാക്കാനാകുമായിരുന്നുള്ളു. ഇവിടെ കാര്യങ്ങൾ വ്യതിരേകക്രമത്തിലാണ്‌. ഉള്ളതെല്ലാം ഇല്ലാതെയാകുന്നു. ആ വിപരീതലോകത്ത്‌ അയാൾ കൂടി മറ്റൊരു ഇല്ല ആയി. അയാളെക്കൂടി ഉൾക്കൊണ്ടുകൊണ്ട്‌ ആ ഹിമഭൂമി ഉറഞ്ഞുകൂടി.
Read more

അയാൾ-2


ജീവിതത്തിൽ നിന്നൊളിച്ചോടുമ്പോൾ അയാൾ ആശ്വസിക്കുകയായിരുന്നു താൻ രക്ഷപ്പെട്ടുവെന്ന്. എന്നാൽ ഒളിച്ചോട്ടം പോലും ജീവിതത്തിലല്ലാതെ മറ്റെവിടെ സംഭവിക്കാൻ? ഉടുതുണി പറിച്ചെടുത്തു മുഖം പൊത്തി തെരുവിലൂടെ നെട്ടോട്ടമോടുന്ന ഒരാളെക്കണ്ട്‌ ആളുകൾ ചിരിക്കുന്നത്‌ ഒന്നു കണ്ണടച്ചുതുറന്നെങ്കിൽ അയാൾക്കു കാണാമായിരുന്നു!
Read more

അയാൾ - 1

ജീവിക്കുന്ന തിരക്കിനിടയിൽ അയാൾ മരണത്തിന്റെ കാര്യം മറന്നേപോയി. എന്നാൽ മരണത്തിനു മറവിയില്ല. നിശ്ചിതമുഹൂർത്തത്തിൽ അതു പടികടന്നു വരുമ്പോൾ അയാൾ നിത്യജീവിതത്തിൽ മുഴുകിയിരിക്കുകയായിരുന്നു. പരിചിതമായ ആ ലോകം ഭാവം പകർന്നത്‌ എത്ര പെട്ടെന്നാണെന്നോ! തൊട്ടിയൊഴിഞ്ഞില്ല, കുടം നിറഞ്ഞുമില്ല! ഇതാണോ മരണമെന്ന അത്ഭുതം പോലും അയാൾക്കുണ്ടായില്ല!
Read more